തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളില്‍ ഉള്‍പ്പെടെ നടക്കുന്ന ഇഡി പരിശോധനയില്‍ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എംപി. റെയ്ഡ് നഗ്നമായ രാഷ്ട്രീയ വേട്ടയാണെന്നും കോൺഗ്രസും ബിജെപിയും കൂടിയുളള ഒത്തുകളിയാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
പിണറായി വിജയൻ തീയിൽ കുരുത്ത നേതാവാണെന്നും ഇതുപോലുളള ഒരുപാട് വേട്ടയാടലുകൾ കോൺഗ്രസും ബിജെപിയും അദ്ദേഹത്തിനെതിരെ നടത്തിയിട്ടുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു. സിപിഎമ്മിനെ തളര്‍ത്താമെന്നത് ബിജെപിയുടെ വ്യാമോഹമാണെന്നും അതിനെ പിണറായി വിജയനും പാർട്ടിയും പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇപ്പോള്‍ നടക്കുന്ന റെയ്ഡ് നഗ്നമായ രാഷ്ട്രീയ വേട്ടയാണ്. കോണ്‍ഗ്രസും ബിജെപിയും കൂടി നടക്കുന്ന ഒത്തുകളിയാണ്. ഇന്നലെ കേരളത്തിന്റെ മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്നു. അതിന് മുന്‍പ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെ കേരളത്തില്‍ വന്ന് എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിക്കുന്നു.
ഒത്തുകളിയുടെ ഭാഗമായുളള ഉദ്ദിഷ്ട കാര്യത്തിനുളള ഉപകാരസ്മരണയാണ് ഇപ്പോള്‍ ഇവിടെ അരങ്ങേറുന്നത്. അരവിന്ദ് കേജരിവാളെന്ന ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത് ജലിയിലടയ്ക്കാന് കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിച്ചതിന്റെ മറ്റൊരു പതിപ്പാണ് ഇന്ന് കേരളത്തില്‍ അരങ്ങേറുന്നത്', ജോൺ ബ്രിട്ടാസ് പറഞ്ഞു.